കണ്ണടയും മുമ്പ് നീട്ടിവലിച്ച ആ ഊര്‍ധശ്വാസം… അതെന്റെ കാതുകളില്‍ ഇപ്പോഴും ഇരച്ചെത്തുന്നുണ്ട്. ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ഒരു യാത്രാമൊഴി പോലും പറഞ്ഞില്ല. അതിനും മുന്നേ എന്റെ ഇച്ചുവിനെ കൊണ്ടുപോയി. വെറും 41 ദിവസങ്ങളല്ലേ ഞങ്ങള്‍ക്ക് ഞങ്ങള്‍ക്ക് തന്നുള്ളൂ. എന്തേ ഇത്രവേഗം…’വാക്കുകളെ മുഴുമിപ്പിക്കാന്‍ പെയ്തിറങ്ങിയ കണ്ണീര് ലിന്റയെ അനുവദിച്ചില്ല. അത്രമാത്രം ചങ്കുപിടയുന്നുണ്ടെന്ന് ആ വാക്കുകളില്‍ നിന്നും അളന്നെടുക്കാം.
7 വര്‍ഷം നീണ്ട പ്രണയം… ഒടുവില്‍ മനസു നല്കി മന്ത്രകോടി ഏറ്റുവാങ്ങി എല്‍സ്റ്റന്റെ പെണ്ണായതാണവള്. ആയുസിന്റെ കണക്കു പുസ്തകത്തില്‍ അളന്നു കുറിച്ചിട്ട 41 നാള്. മധുവിധുവും മധുര സ്വപ്നങ്ങളും കടന്നു പോയ ആ ദിവസങ്ങള്‍… അത്രയും ദിവസങ്ങളെ ആയുസിന്റെ കണക്കിലുണ്ടായിരുന്നുള്ളു. പ്രണയസുരഭിലമായ ആ ജീവിതം കണ്ട് അസൂയപ്പെട്ട വിധി എല്സ്റ്റനെ നിര്‍ദാക്ഷിണ്യം ലിന്റയില് നിന്ന് അടര്‍ത്തിമാറ്റി. അതും കണ്മുന്നില് വച്ച്.
കോവിഡ് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മൂവാറ്റുപുഴ മാറാടി സ്വദേശിയായ എല്‍സ്റ്റന്റെ മരണം ചങ്കുപിടയുന്ന വേദനയായി സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നിട്ട് നാളുകളാകുന്നു. ‘കേവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച എല്‍സ്റ്റന്റെ മരണ വാര്‍ത്ത മുന്‍ എംപിയും അഡ്വക്കറ്റുമായ ജോയ്സ് ജോര്‍ജാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പക്ഷേ മരണ വാര്‍ത്തയെക്കാള്‍ വേദനയേറ്റ്ിയത് വിവാഹ ചിത്രങ്ങളില്‍ നിഷ്ക്കളങ്കമായ ചിരിയുമായി നില്ക്കുന്ന എല്സ്റ്റണായിരുന്നു. സ്വപ്നങ്ങള്‍ ഇതളിടും മുന്നേ കൊഴിഞ്ഞു പോയ ആ 27കാരനും അവന്റെ ഭാര്യയും ഓരോ നെഞ്ചകങ്ങളിലും പിടച്ചിലായി. ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും പകരമാകാത്ത ആ വേദനയുടെ ഭാരം… നഷ്ടത്തിന്റെ ആഴം ലിന്റ വനിത ഓണ്‍ലൈന്‍ വായനക്കാരോട് പങ്കുവയ്ക്കുകയാണ്.41 ദിവസങ്ങള്‍… എന്റെ ഇച്ചു നല്കിയ സുന്ദര നിമിഷങ്ങള്‍… ഞങ്ങളുടെ പ്രണയം..
ഇത്രയും മതി. ഈ ജീവിതം എനിക്കു ജീവിച്ചു തീര്‍ക്കാന്‍. ഇച്ചു ഇല്ല എന്ന സത്യം ഞാനെന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ കണ്ണടച്ചു കേള്‍ക്കുമ്പോള്‍ എനിക്കാ വിളി കേള്‍ക്കാം. ലിച്ചൂ… എന്നുള്ള നീട്ടിവിളി. എങ്ങും പോയിട്ടുണ്ടാകില്ല. ഇച്ചു ഇവിടെ എവിടെയോ മറഞ്ഞിരിപ്പുണ്ട്- ചങ്കുപിടയുന്ന വേദനയോടെ ലിന്റ പറഞ്ഞു തുടങ്ങുകയാണ്.നെല്ലിമറ്റം എംബിക്സ് ക്യാമ്പസ്. അവിടെ എഞ്ചിനീയറിംഗിന് ചേരുമ്പോഴാണ് ഇച്ചുവെന്ന് ഞാന്‍ വിളിക്കുന്ന എല്സ്റ്റനെ ദൈവം എനിക്കു മുന്നിലേക്ക് എത്തിക്കുന്നത്. ഞാന്‍ കംപ്യൂട്ടര്‍ സയന്‍സ്, എല്‍സ്റ്റന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഞങ്ങള്‍ ഒരേ പ്രായക്കാരാണ്. അവിടുന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് അതിവേഗം. സൗഹൃദം പുറമേയുള്ളപ്പോഴും ഉള്ളിന്റെ ഉള്ളിലെ പ്രണയം ഞങ്ങള്‍ പറയൊതെ പറയുകയായിരുന്നു. എന്നോട് വന്ന് ആദ്യമായി വന്ന് ഇഷ്ടമെന്ന് പറഞ്ഞ നാള് ഇന്നും ഓര്‍മ്മയുണ്ട്. അന്ന് വീട്ടുകാരുടെ ആശീര്‍വാദത്തോടെ നമ്മള് ഒരുമിക്കും എന്നാണ് ഞാന്‍ പറഞ്ഞത്.
പഠനം കഴിഞ്ഞ് തിരുവനന്തപുരം ടെക്നോപാർക്കില്‍ ഞാന്‍ ജോലിക്കു കയറി. ഇച്ചു കൊച്ചിന് ഷിപ്പ്യാഡില് ക്വാളിറ്റി ഇന്‍സ്പെക്ടര്‍ ആയി വർക് ചെയ്യുകയായിരുന്നു. പക്ഷേ ഇച്ചുവിന്റെ മനസു നിറയെ സിനിമയായിരുന്നു. സംവിധായകനാകണം എന്ന ആഗ്രഹം ചങ്കില് കൊണ്ടു നടന്നു. അടുത്ത മാസം ഡയറക്ഷന്‍ കോഴ്സിന് ചേരാന്‍ അഡ്മിഷനൊക്കെ എടുത്തിരിക്കുകയായിരുന്നു. പക്ഷേ അതിനു മുന്നേ… അതാലോചിക്കുമ്പോള്‍ ഇപ്പോഴും ചങ്കുപൊള്ളുന്നു.
വിവാഹത്തിന് ഒരു കൊല്ലം മുമ്പാണ് ഞങ്ങള്‍ ഇഷ്ടക്കാര്യം വീട്ടില്‍ അറിയിച്ചത്. ആദ്യം ഫോണിലൂടെ, പിന്നാലെ എല്‍സ്റ്റന്റെ വീട്ടുകാര്‍ ആലോചനയുമായി കോതമംഗലം ഊന്നുകല്ലില്ലെ വീട്ടിലെത്തി ആലോചിച്ചു. വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ ഞങ്ങള്‍ കാത്തിരുന്ന സുന്ദര നിമിഷത്തിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് വിവാഹം നടത്താന്‍ ആദ്യം നിശ്ചയിച്ചത്. പക്ഷേ കോവിഡ് കാരണം പിന്നെയും നീണ്ടു പോയി. ഒടുവില്‍ കാത്തിരുന്ന് കാത്തിരുന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ 22ന് എല്‍സ്റ്റന്‍ എന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി. മാറാടിയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇച്ചുവുമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടാം ആഴ്ച തന്നെ ഇച്ചു അതിന് മുന്നിട്ടിറങ്ങി. കണ്ട്രോള് റൂം തുറന്ന് കോവിഡ് രോഗികള്‍ക്ക് മരുന്നുള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു.
നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നും അതിനായി പോകുകയാണെന്നും ഒരു തവണ എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ ആദ്യം പേടി തോന്നി. എത്രമാത്രം സുരക്ഷയുണ്ടാകുമെന്ന് ആശങ്കപ്പെട്ടു. അപ്പോള്‍ എന്നോട് പറഞ്ഞത്. ‘ബന്ധുക്കള്‍ക്ക് ദഹിപ്പിക്കാന്‍ ആകെ കിട്ടുന്നത് ഇത്തിരിച്ചാരവും കുറച്ച് അസ്ഥിക്കഷണങ്ങളും മാത്രമാണ്. ഒരുനോക്ക് കാണാന്‍ പോലും വിട്ടു കൊടുക്കാറില്ല. അവര്‍ക്കായി നമ്മള് ഇതെങ്കിലും ചെയ്യണ്ടേ എന്നാണ്. അതു കേട്ടപ്പോള്‍ ഞാനും സമ്മതിച്ചു. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നേറ്റു വാങ്ങാനും ദഹിപ്പിക്കാനൊക്കെ ഇച്ചു സജീവമായി നിന്നു. പിപിഇ കിറ്റൊക്കെ ഇട്ട് ശ്രദ്ധയോടെ തന്നെയായിരുന്നു പ്രവര്‍ത്തനം. പക്ഷേ എന്തു ചെയ്യാം… ആയുസെടുത്ത തമ്പുരാന് ആ നന്മയൊന്നും കണ്ടില്ല. എന്റെ ഇച്ചുവിനെ കൊണ്ടു പോയി.
മേയ് 30 ഞായറാഴ്ച… അന്ന് എന്റെ ഊന്നുകല്ലിലെ വീട്ടില്‍ പോകാന്‍ പ്ലാന്‍ ചെയ്തതാണ്. അനിയത്തി ലിയ കാനഡയിലെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കാനും മറ്റ് യാത്രാ നടപടി ക്രമങ്ങള്‍ക്കും കൂടെ നിന്ന് സഹായിക്കാനും അവളെ യാത്രയാക്കാനുമൊക്കെയായിരുന്നു ആ യാത്ര. പക്ഷേ ആ ദിവസവും ഇച്ചു കുടുംബത്തിനൊപ്പം നിന്നില്ല. രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ ഓടി നടപ്പായിരുന്നു. മരുന്നൊക്കെ കൊടുത്ത് വൈകുന്നേരത്തോടെയാണ് കോതമംഗലത്തെ എന്റെ വീട്ടിത്തെിയത്.
ഇതിനിടെ ചൊവ്വാഴ്ചയോടെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സീന് സ്ലോട്ട് ഇച്ചുവിന് ലഭിക്കുന്നത്. ഒരുമിച്ച് എടുക്കാമെന്നായിരുന്നു പ്ലാന്‍. വാക്സീനെടുത്താല് പനി പിടിക്കുമെന്നും അനിയത്തിയെ യാത്രയാക്കാന്‍ കഴിയില്ലെന്നും കരുതി. പക്ഷേ ഇച്ചു അവസരം പാഴാക്കിയില്ല. എടുത്തില്ലെങ്കില്‍ പ്രതിരോധ പ്രവർത്തനത്തിന് പോകാന്‍ കഴിയില്ലെന്നും പറഞ്ഞു.
ചൊവ്വാഴ്ച മാറാടിയില്‍ തിരികെയെത്തി വാക്സീന് സ്വീകരിച്ചു. വാക്സീന് സ്വീകരിച്ച ശേഷംഉച്ചയോടെ തന്നെ ഊന്നുകല്ലിലെ വീട്ടിലേക്ക് തിരികെയെത്തി. അന്ന് രാത്രി കടുത്ത പനിയും വിറയലും തുടങ്ങി. കടുത്ത പനിയുണ്ടായിരുന്നുവെങ്കിലും കാര്യമാക്കിയില്ല. വാക്സീന്റെ സൈഡ് ഇഫക്ട് ആണെന്നു കരുതി സമാധാനിച്ചു. പക്ഷേ ആ പനി ഇച്ചുവിനെ ശരിക്കും തളര്‍ത്തുകയായിരുന്നു. വാക്സീനെടുത്ത കൂട്ടുകാരെ വിളിച്ചപ്പോഴും അവരില്‍ പലര്‍ക്കും പനിയുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ആശ്വസിച്ചു.
പക്ഷേ ബുധനാഴ്ച 54ഉച്ചയോടെഎന്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞ വിലപ്പെട്ട മണിക്കൂറുകള്‍ തുടങ്ങി. ഉച്ചയ്ക്ക് ഇത്തിരി കഞ്ഞ് കുടിച്ചു. ഉറങ്ങിയെഴുന്നേറ്റു. ഞാന്‍ വീടിന്റെ മുകളിലത്തെ മുറിയില്‍ വര്‍ക് ഫ്രം ഹോമിന്റെ തിരക്കിലായിരുന്നു. ഇച്ചു അരികില്‍ കട്ടിലില്‍ കിടപ്പുണ്ട്. . വളരെ നോര്‍മ്മലായി എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു. പുള്ളിക്കാരന് ക്ഷീണം വിട്ടൊഴിഞ്ഞു എന്ന് തോന്നിച്ച നിമിഷങ്ങള്‍… വൈകുന്നേരം 6 മണിയായിക്കാണും. ഞാന്‍ ഒരു ഓഫീസ് കോള്‍ വന്ന് മുറിയില്‍ നിന്ന് തെല്ലൊന്ന് മാറി. പൊടുന്നനെ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം. ഓടിയെത്തുമ്പോള്‍ ഇച്ചു കട്ടിലില്‍ നിന്നും തലകുത്തി വീണ് കിടപ്പാണ്. വീണിട്ടും മെല്ലെ എഴുന്നേറ്റ് കട്ടിലില്‍ ഇരിക്കാന്‍ ശ്രമം നടത്തി. ഹെഡ് റെസ്റ്റിലേക്ക് പുള്ളിതന്നെ സ്വയം എഴുന്നേറ്റ് നീങ്ങിയിരുന്നു. പക്ഷേ രണ്ടാമത് കാര്യങ്ങള്‍ കൈവിട്ടു പോയി. മുഖത്ത് പ്രത്യേകിച്ച് എക്സ്പ്രഷനൊന്നുമില്ലാതെ വല്ലാത്തൊരു അവസ്ഥയില്‍ ഇച്ചു വീണു കിടപ്പാണ്. പെട്ടെന്ന് ചുണ്ടു കറുത്തു. എന്താ സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ അലറിവിളിച്ചു. അപ്പോഴാണ് നീട്ടിയൊരു ശ്വാസമെടുത്തത്തിന്റെ ചൂട് ഞാനറിയുന്നത്. അതായിരുന്നു അവസാന ശ്വാസം… എന്റെ ഇച്ചുവിന്റെ ഭൂമിയിലെ അവസാന നിമിഷം…
നെഞ്ചു നീറ്റുന്നു… ആ അവസാന ശ്വാസം
മറ്റൊരു അനിയത്തി ലിഷ വിളിച്ച് ആളെക്കൂട്ടിയ ഉടന്‍ തന്നെ അയല്പക്കത്തുള്ളവര് മുഴുവന്‍ ഓടിയെത്തി. പൊടുന്നനെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അവിടെത്തുമ്പോള്‍ ഞങ്ങള്‍ വൈകിയിരുന്നു. ഇച്ചു ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഏറെ നേരം ആയത്രേ… ഡോക്ടർ പറഞ്ഞത് മോളേ എനിക്കൊന്നും ചെയ്യാനാകില്ല. എല്ലാം കഴിഞ്ഞുവെന്നാണ്. ഒരു തുള്ളി ജീവനുണ്ടെങ്കിലെനിക്ക് തിരികെ താ… ഡോക്ടറേ എന്ന് കെഞ്ചി കരഞ്ഞു വിളിച്ചു.
ഈലോകത്തെ എന്റെ സന്തോഷങ്ങളും ജീവിതവും സ്വപ്നവുമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് പോയിരിക്കുന്നു. കേള്‍ക്കുമ്പോള്‍ എത്ര നിസാരമാണ്, പക്ഷേ നഷ്ടം എനിക്കല്ലേ…
ആദ്യം കേട്ടത് ഹൃദയസ്തംഭനമെന്നാണ്. ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ട് കയ്യില്‍ കിട്ടാനിരിക്കുന്നതേയുള്ളു. എന്തായാലും അതെനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. നെഞ്ചില്‍ കഫമില്ലായിരുന്നു, ഒരു ചെറു ചുമ പോലും ഉണ്ടായിരുന്നില്ല. പനികാരണം കുളിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല. ചൂടുവെള്ളം മാത്രമാണ് കുടിച്ചിരുന്നത്. എന്നിട്ടും എന്തു സംഭവിച്ചു. 90 ദിവസത്തിനപ്പുറം കെമിക്കല്‍ റിപ്പോര്‍ട്ട് വരാനുണ്ട്, അതിലിനി എന്താണാവോ?.
ആ മനുഷ്യനെ കുറിച്ചുള്ള അഭിമാനമാണ് മനസു നിറയെ.ഒന്നുമില്ലെങ്കിലും പലരും എത്തിനോക്കാന്‍ പോലും മടിക്കുന്ന എത്രയോ പേരുടെ അവസാന യാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇച്ചുവിനൊപ്പം ഞാന്‍ ജീവിച്ച 41 ദിവസങ്ങള്‍ ആ ഓര്‍മ്മകള്‍ മാത്രം മതി. അതിന് ഒരായുഷ്ക്കാലത്തിന്റെ ദൈര്‍ഘ്യമുണ്ട്. അത് മാത്രം മതിയെനിക്ക്…- ലിന്റ പറഞ്ഞു നിര്‍ത്തി.