ജന്മദിനം ആഘോഷിക്കാൻ എത്തിയ ഒൻപത് അംഗ സംഘത്തിലെ പ്ലസ്‌ടു വിദ്യാർത്ഥിനി ഇടുക്കി ജലാശയത്തിൽ മുങ്ങി മ.രി.ച്ചു. എറണാംകുളം കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ ഇശാ ഫാത്തിമയാണ് ജലാശയത്തിൽ കാൽ വഴുതി വീണ് മ.രി.ച്ചത്. ഒപ്പമുണ്ടായിരുന്ന ആറുപെൺകുട്ടികൾകൂടി വെള്ളത്തിൽ വീണെങ്കിലും സമീപവാസിയായ യുവാവ് രക്ഷപ്പെടുത്തി.
എറണാംകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിന ആഘോഷത്തിന് സഹപാഠികളായ നാല് കുട്ടികളും ഇവരിൽ രണ്ടുപേരുടെ സഹോദരിമാരും ഒരാളുടെ സഹോദരനും ഉൾപ്പെടെ ഒൻപത് പേരാണ് കട്ടപ്പനയിൽ വിനോദ യാത്രക്ക് എത്തിയത്. രാവിലെ പതിനൊന്നരയോടെ വാഴവരയിലെത്തിയ സംഘം അഞ്ചുരുളി ഭാഗത്തേക്ക് പോയി. വാഴവര കൗദി സ്വദേശി അഭിലാഷിനെ വഴികാട്ടിയായി ഒപ്പം കൂട്ടി.
ഫോട്ടോയും സെൽഫിയും എടുത്ത് നിൽക്കുന്നതിനിടെ എല്ലാവരും വെള്ളത്തിലിറങ്ങി. ഇതിനിടെ ഒരു പെൺകുട്ടി കാൽവഴുതി ആഴമുള്ള ഭാഗത്തേക്ക് വീണു. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും ജലാശയത്തിൽ വീണു. കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ അഭിലാഷ് വെള്ളത്തിലേക്ക് ചാടി ആറ് പെൺകുട്ടികളെ രക്ഷിച്ചു. സംഘത്തിലുണ്ടായിരുന്ന സനലും ആൺകുട്ടിയും രക്ഷാ പ്രവർത്തനത്തിന് അഭിലാഷിനെ സഹായിച്ചു. എല്ലാവരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചപ്പോഴാണ് ഇഷയെ കാണാനില്ല എന്നറിഞ്ഞത്.
അഭിലാഷ് വീണ്ടും മുങ്ങിതപ്പിയെങ്കിലും കണ്ടെത്താനായില്ല. കൂട്ട കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളും കട്ടപ്പനയിൽ നിന്നുള്ള ഫയർഫോഴ്സും ജലാശയത്തിൽ ഏറെ നേരം തിരച്ചിൽ നടത്തിയാണ് ഇഷയുടെ മൃദദേഹം കണ്ടെടുത്തത്. തുടർന്ന് ബോട്ടിൽ അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച ശേഷം മൃദദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് എറണാംകുളത്തെ വീട്ടിലേക്ക് കൊണ്ടുപോകും. കട്ടപ്പന പോലീസ് മേൽ നടപടി സ്വീകരിച്ചു.
പ്രിയ സഹോദരിക്ക് “ആദരാഞ്ജലികൾ”